തുടര്‍ന്ന് തകൃതിയായി നടന്ന പ്രാഥമിക അന്വേഷണത്തില്‍ തന്നെ സമാന ദുരന്തങ്ങള്‍ക്ക് ഇരയായ നൂറുകണക്കിന് മുസ്ലിം സ്ത്രീകളുടെ നീണ്ട പട്ടിക പുറത്തുവന്നു. ഇതോടെ ഇത്തരം വിഷലിപ്തമായ നയങ്ങള്‍ക്കെതിരെ സാമൂഹിക ചുറ്റുപാടിലാകമാനം പ്രതിഷേധത്തിന്റെ അഗ്‌നിജ്വാലകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി.
'ഞാനൊരു മുസ്ലിം സ്ത്രീ, വില്‍പ്പനച്ചരക്കല്ല'
എന്ന ബംഗാളിയന്‍ വംശജയായ ഇംഗ്ലീഷ് കവയത്രി മൗമിത ആലത്തിന്റെ പ്രതിഷേധത്തിന്റെ മൂര്‍ദ്ധന്യത പ്രാപിച്ച ശ്രദ്ധേയമായ കാവ്യതല്ലജങ്ങള്‍ ഭാരതീയന്റെ കര്‍ണപുടങ്ങളില്‍ പ്രതിഷേധമിരമ്പി. പ്രസ്തുത വരികള്‍ പ്രതിനിധികളായി ഇന്നും ഭാരതാംബികയുടെ മുക്കുമൂലകളില്‍ പ്രതിഷേധ സ്വരത്തില്‍ അലയടിച്ചു കൊണ്ടിരിക്കുകയാണ്.
മതകീയ മേല്‍വിലാസത്തില്‍ ജീവിക്കുന്ന മുസ്ലിം സ്‌ത്രൈണതയാണ് കാലങ്ങളായി പലരുടെയും സംസാരവിഷയം. അവളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിത വ്യവഹാരങ്ങളെക്കുറിച്ചും അന്തി ചര്‍ച്ചകളും കവല യോഗങ്ങളും ക്ലബ് ഹൗസ് കൂട്ടങ്ങളും ഇഴകീറി ചര്‍വിതചര്‍വണം നടത്തുന്നു.
വികലമായ വ്യാഖ്യാനങ്ങളിലൂടെ പാകപ്പെടുത്തിയ ജുഗുപ്‌സാവഹമായ ആരോപണങ്ങളിലൂടെ മതംവിട്ട എക്‌സ് മുസ്ലിമുകളുടെ നിരര്‍ത്ഥക ബഹളങ്ങള്‍ കോലാഹലം തീര്‍ക്കുമ്പോള്‍ തന്നെ മറുപക്ഷത്ത് ലിംഗസമത്വത്തിന്റെ പതയില്ലാ കുമിളകളുമായി ഫെമിനിസ്റ്റ് വാദികളും സാമൂഹികാന്തരീക്ഷത്തില്‍ സ്ത്രീശബ്ദവുമായി സജീവമാണ്.
പലപ്പോഴും മതമൗലികതക്കുള്ളില്‍ ജീവിക്കുന്ന 'മുസ്ലിമ' ക്ക് പോലും അനാവശ്യമായിത്തോന്നുന്ന ആശയങ്ങളെ അനിവാര്യതയുടെ അവകാശങ്ങളായി അവതരിപ്പിച്ച് മുസ്ലിം സ്ത്രീയെ ആശങ്കയുടെ മുള്‍മുനയില്‍ പ്രതിഷ്ഠിക്കുകയാണ് ഇത്തരം അല്‍പ്പന്മാരായ ഉത്പതിഷ്ണുക്കളുടെ ഹോബി. ചായക്കില്ലാത്ത ചൂടാണ് പലപ്പോഴും ഗ്ലാസിനെന്ന് ചുരുക്കം. പൗരുഷത്തിന്റെ ലൈംഗിക കളിപ്പാട്ടമെന്ന് മുസ്ലിം സ്ത്രീയെ മുദ്രകുത്തി സ്ത്രീ സമത്വത്തിന് വേണ്ടി വാദിച്ച ന്യായീകരണ തൊഴിലാളികള്‍ തന്നെ മുസ്ലിം സ്ത്രീയെ ബുള്ളി ബായിയെന്ന അശ്ലീല പേക്കൂത്തുകളുടെ നരകഭൂമിയില്‍ വില്‍പ്പനക്ക് വെച്ചതാണ് വര്‍ത്തമാനത്തിന്റെ വര്‍ത്തമാനങ്ങള്‍.
മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളായ ഗിറ്റ്ഹബ്ബിനെ അവലംബിച്ച് ആവിര്‍ഭവിച്ച കുഞ്ഞനാപ്പാണ് ബുള്ളിബായ്.
ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ മാധ്യമങ്ങളില്‍നിന്നും ഫോട്ടോകളും മറ്റു വിശദാംശങ്ങളും മോഷ്ടിച്ച് കാമദാഹികള്‍ക്ക് കമനീയമായ അടിക്കുറിപ്പ് നല്‍കി ബുള്ളി ബായ് ഓഫ് ദി ഡേ എന്ന് പ്രദര്‍ശിപ്പിക്കുന്നതാണ് ഈയൊരു ആപ്പിന്റെ ജീവിത രീതി.
സാമൂഹിക ചുറ്റുപാടില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ പ്രതിഭാധനരായ മുസ്ലിം സ്ത്രീകളെ മാത്രമാണ് ലേല വസ്തുവായ് പ്രദര്‍ശിപ്പിക്കുന്നതെന്നുള്ള വാര്‍ത്തകളാണ് ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നത്. പ്രമുഖ തൂലികക്കാരി റാണ സഫവി, ജെ. എന്‍. യു വിദ്യാര്‍ത്ഥി നേതാവ് ഷഹല റഷീദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആറ തുടങ്ങിയ രാജ്യത്തെ മുസ്ലിം സ്ത്രീ വിഭാഗത്തിലെ പ്രമുഖരെല്ലാം പലപ്പോഴും ബുള്ളി ബായിയില്‍ ലേലവസ്തുവായി പ്രദര്‍ശിപ്പിക്കപ്പെട്ടുവെന്നും ചേര്‍ത്ത് വായിക്കുമ്പോള്‍ തന്നെ ആപ്പിന്റെ സ്ഥിതിഗതി വ്യക്തമാണ്.
ഇങ്ങനെ നൂറിലധികം പെണ്ണുടലുകളുടെ ഫോട്ടോകളാണ് കൃത്യമായ വിവരങ്ങളോടെ അപ്ലോഡ് ചെയ്തത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീ സമൂഹത്തിനെതിരെയുള്ള ഇത്തരം നാല്‍ക്കാലികളെ പോലും നാണിപ്പിക്കുന്ന നികൃഷ്ട കര്‍മ്മങ്ങള്‍ക്ക് ബീജാവാപം നല്‍കുന്ന അശ്ലീല പേക്കൂത്തുകളുടെ കേളീ രംഗമായ ബുള്ളി ബായിയെന്ന ആപ്പിനെതിരെ പ്രതിഷേധം ശക്തമായതോടെ നിലനില്‍പ്പ് ഭയന്ന് ഗിറ്റ്ഹബ്ബ് ബുള്ളി ബായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമാനമായ രൂപത്തിലുള്ള പ്രവര്‍ത്തനരീതിയുള്ള സുള്ളി ഡീല്‍ എന്ന ആപ്പിന്റെ തനിസ്വഭാവം പുലര്‍ത്തുന്ന പുതിയ വകഭേദമാണ് ബുള്ളി ബായ്. മുസ്ലിം സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് വില്‍പ്പനക്ക് വെച്ചിരുന്ന സുള്ളി ഡീലിനെതിരെ കേന്ദ്ര ഐടി മന്ത്രി അശ്വിണി വൈഷ്ണവും നിയമപാലകരും കൃത്യമായി അന്വേഷണം നടത്തുകയും ആപ്പിന്റെ അകത്തളങ്ങളില്‍ പതിഞ്ഞിരിക്കുന്ന അപകടങ്ങളെ തിരിച്ചറിഞ്ഞ പ്രസ്തുത അന്വേഷണ സംഘം സുള്ളി ഡീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ നിസ്സാരമായി കാണേണ്ടതല്ലാത്ത അതീവ ഗൗരവമായ ഈയൊരു വിഷയം കേസില്‍ മാത്രം ഒതുങ്ങിനിന്നതോടെയാണ് പലര്‍ക്കും ഇത്തരം മനുഷ്യത്വം അന്യം നില്‍ക്കുന്ന അരുതായ്മകളിലേക്ക് പ്രചോദനമായത്.
നിര്‍മ്മാതാക്കള്‍ യുവാക്കളും പഠന വിദ്യാര്‍ഥികളുമാണെന്നാണ് ഏറെ നെട്ടിപ്പിക്കുന്ന വിവരം. ഭോപ്പാല്‍ സ്വദേശിയും ഇരുപത് വയസ്സുകാരനുമായ നീരജ് വിഷ്‌ണോയിയെന്ന ബി. ടെക് വിദ്യാര്‍ത്ഥിയാണ് വിഷലിപ്തമായ ബുള്ളി ബായിയുടെ ഉപജ്ഞാതാവ്.
മുസ്ലിം സമുദായത്തോടുള്ള വെറുപ്പും അമര്‍ഷവുമാണ് പ്രസ്തുത ആപ്പിന്റെ ജനനത്തിന് പിന്നിലെ ചേതോവികാരമെന്ന് മുംബൈ സൈബര്‍ ക്രൈം പോലീസ് അന്വേഷണം റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈയൊരു ഇളം പ്രായത്തില്‍ തന്നെ ഇത്തരം മാരകമായ മുസ്ലിം വിരോധത്തിന്റെ വിഷലിപ്തമായ വിത്തുകള്‍ മുളക്കാന്‍ കുഞ്ഞു നാളിലെ മനസ്സിനകത്ത് നാമ്പെടുത്ത ഒരു തരം വെറുപ്പല്ലാതെ പ്രത്യേക നിമിത്തങ്ങള്‍ ഒന്നുമില്ലെന്നാണ് പ്രതികളുടെ വെളിപ്പെടുത്തലുകള്‍.
ബുള്ളി ബായിയെന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ മാരക വിഷമുള്ള കരിനാഗം കെണിയിലകപ്പെട്ടതോടെ നിഗൂഢതകള്‍ നിറഞ്ഞ കാണാകാഴ്ചകളാണ് തൊലിയുരിക്കപ്പെട്ടത്. മതഭ്രാന്ത് മൂത്ത മൂര്‍ത്തി രൂപങ്ങളുടെ അല്പമല്ലാത്ത ചെറുസംഘമാണ് കെണിയിലകപ്പെട്ടത്.
പിടിക്കപ്പെട്ടത് കൊച്ചു പരലുകലാണെന്നും വമ്പന്‍ തിമിംഗലങ്ങളും കൊമ്പന്‍ സ്രാവുകളുമെല്ലാം ചുരുളഴിയാത്ത ഉള്ളറളുകളുടെ പിന്നാമ്പുറങ്ങളില്‍ സുഖസുഷുപ്തിയിലാണെന്നതും സുവിദിതമാണ്.
കേള്‍ക്കുമ്പോള്‍ തന്നെ വെറുപ്പും വിഹ്വലതയും തോന്നുന്ന വെറുപ്പിന്റെ വാള്‍പേപ്പറായാണ് ബുള്ളി ബായിയെ ധാര്‍മിക ബോധമുള്ള പൊതുസമൂഹം വിലയിരുത്തുന്നത്. പതിവായുള്ള ഇത്തരം പിന്തിരിപ്പന്‍ നയത്തിലൂടെ മുസ്ലിം വിരോധം പൊതുസമൂഹത്തിനിടയില്‍ വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ലക്ഷ്യമാണ് പിന്നിലുള്ളത്.
ആരൊക്കെ സംയമനത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹഗീതങ്ങളാലപിച്ചാലും അപരിഷ്‌കൃതവും നികൃഷ്ടവുമായ ഇത്തരം പിന്തിരിപ്പന്‍ നയങ്ങള്‍ മറ്റു സമുദായങ്ങള്‍ക്കിടയില്‍ ഇസ്ലാമിനെ ദുര്‍വ്യാഖ്യാനിക്കപ്പെടാനും മുസ്ലിമയെ തെറ്റിദ്ധരിക്കപ്പെടാനും ഇടവരുത്തുന്നുവെന്നത് അവിതര്‍ക്കിതമാണ്. കാലങ്ങളായി മറ്റു സമുദായങ്ങള്‍ മുസ്ലിം സ്ത്രീ സമുദായത്തോട് പുലര്‍ത്തിപ്പോരുന്ന മനോഭാവങ്ങളില്‍ മാറ്റംവരുത്താനും മതിപ്പ് നഷ്ടപ്പെടുത്താനും സമൂഹിക ചുറ്റുപാടിലെ സുന്ദരമായ സ്ത്രീസ്വത്വം നഷ്ടപ്പെടുത്തുവാനും സാമൂഹിക കലാപങ്ങള്‍ക്കും ഇത്തരം ഹീനപ്രവര്‍ത്തികള്‍ ഹേതുവാകുമെന്നത് നഗ്‌നസത്യമാണ്.
കൃത്യമായ അജണ്ടകളും നിഗൂഢത നിറഞ്ഞ ലക്ഷ്യങ്ങളും ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സന്ദേഹം വിദൂരമല്ല.
ഭാരതീയ പരിസരങ്ങളില്‍ മുസ്ലിം സ്ത്രീയെക്കുറിച്ചുള്ള അബദ്ധജടിലമായ ആരോപണങ്ങള്‍ പാടിപ്പതിഞ്ഞെങ്കിലും പയറ്റിതെളിയാത്തതിന്റെ അമര്‍ഷത്തിലൂടെ ആവിര്‍ഭവിച്ചതാവും ബുള്ളി ബായ് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് കണക്ക് കൂട്ടിയെങ്കിലും തുടക്കത്തില്‍ തന്നെ രംഗം വഷളാവുകയായിരുന്നു. സംഘപരിവാരിന്റെ താളംതെറ്റിയ ഭരണ ക്രമത്തിന്റെ പൊയ്മുഖം സാമൂഹികാന്തരീക്ഷത്തില്‍ തുറന്നുകാട്ടിയതിന്റെ പേരില്‍ മാത്രം ജീവഹാനി നേരിട്ട ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയുമെല്ലാം രണ്ടാം പതിപ്പാണ് ബുള്ളി ബായ് ഇരകള്‍.
പെണ്ണുടലുകള്‍ക്ക് വിലവെച്ച പ്രസ്തുത ആപ്പില്‍ ലേലത്തിന് ഇരയായ മുഴുവന്‍ സ്ത്രീകളും ഭരണകൂടത്തിന്റെ തെറ്റായ നടപടികളും അയുക്തിപരമായ പദ്ധതികളും പൊതു മീഡിയകളില്‍ അടിവരയിട്ട് അവതരിപ്പിക്കുന്ന നിലപാടുള്ള സ്‌ത്രൈണ ങ്ങളാണ്. സംഘപരിവാരിന്റെ ദയനീയതയുടെ മുഖംമൂടി വലിച്ചുകീറി ഭരണകൂട ദുര്‍ബലത സമൂഹ സമക്ഷം അവതരിപ്പിക്കുന്ന ഇത്തരം കണ്ണിലെ കരടുകളെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച് മൗനവ്രതത്തിലേക്ക് തള്ളിവിടാമെന്ന ഭരണകൂട വ്യാമോഹങ്ങളും ഇതിന് പിന്നിലില്ലാതെയില്ല.
നൂറിലധികം സ്ത്രീകള്‍ ഇത്തരം പിന്തിരിപ്പന്‍ നയങ്ങള്‍ക്ക് ഇരയായെന്ന് പറയുമ്പോള്‍ നൂറിലധികം സ്ത്രീകള്‍ മാനസികമായ കടുത്ത പീഡനത്തിന് ഇരയായെന്ന മറുവായനക്കും പ്രസക്തിയുണ്ട്. ഈയൊരു നീരാളിപ്പിടുത്തം ഇനിയും യാതൊരു നടപടിയുമില്ലാതെ അനുസ്യൂതമായി മുന്നോട്ടുപോവുകയാണെങ്കില്‍ രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ ആത്മഹത്യാനിരക്കും വര്‍ദ്ധിക്കുമെന്നത് വസ്തുതയാണ്.
അശ്ലീല പേക്കൂത്തുകളുടെ വിളനിലമായ ഇത്തരം ബുള്ളി ബായികള്‍ക്ക് തിരശ്ശീലവീഴ്ത്താനും ജന്മം നല്‍കിയ നികൃഷ്ട ജന്മങ്ങള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുവാനും രാഷ്ട്ര ഭരണഘടന തന്നെ ഏറ്റവും വലിയ തെളിവാണ്. പക്ഷെ ജനകീയ പ്രക്ഷോഭങ്ങള്‍ പ്രതിഷേധ സീമകള്‍ ഭേദിച്ച് പ്രതിഷേധം ആര്‍ത്തിരുമ്പുമ്പോള്‍ മാത്രം 'നാമമാത്ര കേസെടുത്ത് തള്ളിക്കളയേണ്ട നിസ്സാര പ്രശ്‌നമല്ല ഇത്തരം നികൃഷ്ടപ്രവര്‍ത്തനങ്ങള്‍.'
ഇന്ന് തന്നെ വളരെ ഊര്‍ജ്ജസ്വലതയോടെ ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അല്‍പന്മാരല്ലാത്ത ചെറു സംഘത്തിന് തക്കതായ ശിക്ഷ നല്‍കി കടിഞ്ഞാണിട്ടില്ലെങ്കില്‍ ഇന്നത്തെ നൂറിന്റെ നൂറുമടങ്ങ് ഇരകളുടെ വര്‍ധനവിനും കാലചക്രം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരില്ല.
മിന്‍ഹാജ് ഇ. കെ ചാഴിയോട്
COMMENTS